Wednesday, September 8, 2010

ആസന്നമായ തെരഞ്ഞെടുപ്പും മഹാബലിയും


`മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം'
ഇത്‌ മണ്‍മറഞ്ഞ കാലഘട്ടത്തിന്റെ നന്മയുടെ ഓര്‍മ്മപ്പാടുകള്‍. അസുരവംശത്തിലെ ഉജ്ജ്വലനായ ഭരണാധികാരിയുടെ ഭരണകാലത്തിന്റെ നേര്‍ക്കാഴ്‌ച. രാജഭരണകാലത്തിലെ ജനങ്ങളെയും അവരുടെ ജീവിതവും നാടിന്റെ മുഖച്ഛായ തന്നെയും വിളിച്ചോതുന്നു ഈ വരികള്‍.
അധികാരം രാജാവില്‍ കേന്ദ്രീകരിക്കുകയും അത്‌ നിറവേറ്റുന്നതിന്‌ ഇന്നത്തേതുപോലെ തന്നെ നിരവധി സ്ഥാനങ്ങളുണ്ടാവുകയും ഓരോ സ്ഥാനത്തും സുഗമമായി ഭരണനിര്‍വഹണം നടത്തുകയും ചെയ്‌ത കാലം.
എന്നാല്‍, അധികാരം ജനങ്ങളുടെ കൈകളിലേക്ക്‌ എത്തുകയും ജനാധിപത്യം നിലവില്‍ വരികയും ചെയ്‌തു. പക്ഷേ നമ്മുടെ, മലയാളിയുടെ ജീവിതാവസ്ഥ എന്താണ്‌? ആസന്നമായിരിക്കുന്ന പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ മഹാബലി പ്രസക്തനാകുന്നത്‌ അപ്പോഴാണ്‌.
സ്വന്തം പ്രജകളെ കാണാന്‍ ആവണിയിലെ തിരുവോണനാളിലെത്തുന്ന മഹാബലി തെരഞ്ഞെടുപ്പിന്റെ ചൂടില്‍ ഉരുകിപ്പോകുമോ? കക്ഷിരാഷ്‌ട്രീയത്തിന്റെയും ഭരണകേന്ദ്രങ്ങളിലെ മതങ്ങളുടെ സ്വാധീനവും കണ്ട്‌ അന്ധാളിച്ചു നില്‍ക്കുമോ? സ്വന്തംകസേര ഉറപ്പിക്കാനുള്ള ഓരോ നേതാക്കളുടെയും (ഓരേ കക്ഷിയിലെ തന്നെയും) തിടുക്കവും ആവേശവും കണ്ട്‌ താടിക്ക്‌ കൈയും കൊടുത്ത്‌ സ്‌തബ്‌ധനാകുമോ? കണ്ണിനു കണ്ണും കൈയുമെല്ലാം വെട്ടിയെടുക്കുന്ന ഗുണ്ടായിസം കണ്ട്‌ ഭൂമി നടുവേ പിളര്‍ന്ന്‌ എത്രയും വേഗം പാതാളത്തില്‍ തിരിച്ചെത്തിയാല്‍ മതിയെന്നോര്‍ക്കുമോ?കാര്‍ഷിക സമൃദ്ധിയുടെ നിറവില്‍ കേരളത്തെ കണ്ടു പോയ മഹാബലി, താന്‍ എത്തിയതു വേറെ എവിടെയെങ്കിലുമാണോ എന്നു സംശയിക്കുമോ?
തീര്‍ച്ചയായും നമുക്കൊരു കാര്യം ഉറപ്പിക്കാം. ഇന്ന്‌ കേരളത്തില്‍ മഹാബലിയെന്ന മലയാളത്തിന്റെ പ്രിയപ്പെട്ട ഭരണാധികാരി എത്തിയാല്‍ ഇതൊക്കെത്തന്നെയാവും സംഭവിക്കുക.
കേരളത്തിന്റെ രാഷ്‌ട്രീയം എങ്ങോട്ടാണ്‌ പോകുന്നത്‌ ? മാറിമാറി വരുന്ന സര്‍ക്കാരുകള്‍ എന്തെല്ലാം പേക്കൂത്തുകളാണ്‌ കാട്ടിക്കൂട്ടി മടങ്ങുന്നത്‌. ? പല ചായമടിച്ച പന്തുകളായി ഉരുണ്ടുകളിക്കുകയല്ലേ യഥാര്‍ത്ഥത്തില്‍ എല്ലാ രാഷ്‌ട്രീയക്കാരും ചെയ്യുന്നത്‌ ? ചൂഷണവും അഴിമതിയുമില്ലാത്ത (അല്‍പം കുറയുകയെങ്കിലും) കേരളത്തെ സ്വപ്‌നം കാണാന്‍ മാത്രം വിധിക്കപ്പെട്ടവരാണോ നമ്മള്‍?
മഹാബലിയുടെ കാലത്തും ചൂഷണത്തിനും അഴിമതിക്കുമെല്ലാമുള്ള ശ്രമം നടന്നിരിക്കണം. പക്ഷേ അന്ന്‌ അവയെ നിയന്ത്രിക്കാനുള്ള വ്യക്തമായ ആസൂത്രണവുമുണ്ടായിരുന്നുവെന്നു വേണം കരുതാന്‍. അതുപോലെ തെറ്റുകള്‍ക്ക്‌ (കുറ്റവാളികള്‍ക്ക്‌) മാതൃകാപരമായ ശിക്ഷയും നല്‍കിയിരുന്നു. അതുകൊണ്ടാണ്‌ അക്കാലത്ത്‌ ഭരണം നന്നായി നടന്നത്‌.
അങ്ങനെ വരുമ്പോള്‍ നമ്മുടെ ഭരണഘടന അനുശാസിക്കുന്ന ശിക്ഷകള്‍ മാതൃകാപരമല്ല എന്നു പറയേണ്ടി വരും. അതിനിടയിലുള്ള ലൂപ്‌ഹോളുകള്‍ ചൂഷണം ചെയ്യപ്പെടുകയാണെന്നു വരും. അഴിമതിയും അക്രമവും മറ്റും തടയാനുള്ള സംവിധാനങ്ങളുടെ കുറവും `വേലി തന്നെ വിളവു തിന്നുന്ന' സാഹചര്യവും ഒഴിവാക്കുമ്പോള്‍ ഇന്നത്തെ നമ്മുടെ നാടിന്റെ അവസ്ഥ മെച്ചപ്പെടുമെന്നു തീര്‍ച്ചയാണ്‌. ക്രമസമാധാനനില പരിപാലിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ ഒരു സൈഡില്‍ യുണിഫോമിട്ട്‌ സല്യൂട്ട്‌ അടിക്കുകയും മറ്റൊരു സൈഡില്‍ വാടകഗുണ്ടകളെയും മറ്റും നിരത്തി അക്രമം കാണിക്കുന്നതും പതിവു വാര്‍ത്തയാകുന്നു. അക്രമവും പെണ്‍വാണിഭവും കൊലപാതകവുമൊന്നും പുതുമയുള്ള വാര്‍ത്തയല്ലാതായിരിക്കുന്നു.
ഇത്തരം കുറ്റകൃത്യങ്ങള്‍ പോലീസിന്‌ തെളിയിക്കാന്‍ കഴിയാതെ പോകുന്നതും കുറ്റങ്ങള്‍ തെറിയിക്കാനും വിചാരണയ്‌ക്കു ശേഷം ശിക്ഷ വിധിക്കാനുമുള്ള കാലതാമസവും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാത്തതുമാണ്‌ കുറ്റകൃത്യങ്ങള്‍ കൂടാനുള്ള കാരണമെന്നതില്‍ സംശയമില്ല. പല കുറ്റവാളികളും രാഷ്‌ട്രീയനേതാക്കള്‍ക്ക്‌/ ഉന്നതാധികാരികള്‍ക്ക്‌ `വേണ്ടപ്പെട്ടവരും' ഉറ്റവരുമാകുമ്പോള്‍ കുറ്റവാളികള്‍ രക്ഷിക്കപ്പെടുന്നു.
ഇതൊക്കെ കാണുമ്പോള്‍, കേരളത്തിന്റെ ഭരണത്തെ നിയന്ത്രിക്കാന്‍ നിയമപാലനം ശരിയായ രീതിയില്‍ നടത്താന്‍ ആരുമില്ല എന്ന തീരുമാനത്തില്‍ തന്നെയാണ്‌ നാമെത്തുന്നത്‌. അങ്ങനെ നോക്കുമ്പോള്‍ മഹാബലിയെന്ന ഭരണാധികാരി എത്ര സമര്‍ത്ഥനും ഭരണചക്രം തിരിക്കാന്‍ നട്ടെല്ലുറപ്പുള്ളവനുമായിരുന്നു എന്നു നാം ചിന്തിക്കണം. കാര്‍ഷിക കേരളം കടത്തില്‍ മുങ്ങിത്താഴുമ്പോള്‍, സാംസ്‌കാരിക പൈതൃകം ക്വട്ടേഷന്‍ സംഘത്തിന്റെ കൈകളിലേക്ക്‌ സമ്മാനിക്കപ്പെടുമ്പോള്‍ നഷ്‌ടപ്പെടുന്ന മലയാളിയുടെ നന്മയെ, സ്‌നേഹത്തിന്റെ പുല്‍മേടുകളെ പച്ചപുതപ്പിക്കാന്‍ ഒരു മഹാബലി ഇനി ഉയിര്‍ക്കുമോ?
സമൂഹത്തിനു നേരെ കണ്ണു തുറന്നിരിക്കാനും അനീതിക്കും അക്രമത്തിനും വിധേയരാകുന്ന പാവം ജനതയുടെ കണ്ണീരുകാണാനും അവര്‍ക്കുവേണ്ടി ശബ്‌ദമുയര്‍ത്താനും കരുത്തുള്ളവരായി മലയാളി മാറേണ്ട സമയം കടന്നിരിക്കുന്നു. അങ്ങനെ മാറാന്‍ തയ്യാറായാല്‍ ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ മഹാബലിയെപ്പോലെ നട്ടെല്ലുറപ്പുള്ള, മുഖം നോക്കാതെ നീതി നടപ്പാക്കുന്ന ഭരണാധികാരിയെ കിട്ടുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാം. ദൈവത്തിന്റെ സ്വന്തം നാട്‌ പിശാചുക്കളുടേതാകാതിരിക്കട്ടെ.

Wednesday, March 17, 2010

സാര്‍വദേശീയ വനിതാദിനം - ചില സ്‌ത്രീപക്ഷ ചിന്തകള്‍


‍ഇതാ മറ്റൊരു സാര്‍വദേശീയ വനിതാദിനം കൂടി കഴിഞ്ഞിരിക്കുന്നു. സ്‌ത്രീ സംരക്ഷണത്തിനു വേണ്ടി കൂടുതല്‍ നിയമങ്ങളുണ്ടാക്കുകയും നിരവധി വാഗ്‌ദാനങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്യുമ്പോഴും ലോകജനസംഖ്യയില്‍ പകുതിയിലേറെ വരുന്ന സ്‌ത്രീയുടെ ഇന്നത്തെ നിലയെന്താണ്‌.? വിവരസാങ്കേതിക വിദ്യയിലും മറ്റും നിരവധി നേട്ടങ്ങള്‍ കൈവരിക്കുമ്പോഴും അതിന്റെ യഥാര്‍ത്ഥഗുണം സ്‌ത്രീക്കു ലഭിക്കുന്നുണ്ടോ? അതിനേക്കാളേറെ ഇന്നത്തെ സ്‌ത്രീകള്‍ സുരക്ഷിതയാണോ? അവള്‍ക്ക്‌ ജോലിസ്ഥലത്തും സ്വന്തം വീട്ടില്‍ തന്നെയും സുരക്ഷിതമായും സമാധാനമായും ഇരിക്കാന്‍ കഴിയുന്നുണ്ടോ? അവളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഭരണാധികാരികള്‍ക്ക്‌ കഴിയുന്നുണ്ടോ? ഇല്ല എന്നു തന്നെയാണുത്തരം. പണ്ട്‌ സ്‌ത്രീകളുടെ സംരക്ഷണം സമൂഹത്തിന്റെ ധര്‍മ്മമായിരുന്നു. സ്‌ത്രീകളെ ബഹുമാനിക്കാനും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാനും അവരര്‍ഹിക്കുന്ന സ്ഥാനം നല്‍കാനും പുരുഷന്‌ കടമയുണ്ടായിരുന്നു. ഇന്നത്തെ അവസ്ഥ നോക്കിയാല്‍ കാണുന്നത്‌ തികച്ചും അരക്ഷിതാവസ്ഥയില്‍ കഴിയുന്ന സ്‌ത്രീകളെയാണ്‌. സ്വകാര്യസ്ഥാപനങ്ങള്‍ സ്‌ത്രീകളെക്കൊണ്ട്‌ കൂടുതല്‍ ജോലി ചെയ്യിക്കുകയും കുറഞ്ഞ വേതനം നല്‍കുകയും ചെയ്യുന്നു. `അവള്‍ക്കതൊക്കെ മതി' എന്ന മട്ടിലാണ്‌ അവരുടെ സമീപനം. തനിക്കു കിട്ടുന്ന വേതനത്തില്‍ സംതൃപ്‌തയല്ലെങ്കില്‍ കൂടി കൂടുതല്‍ വേതനം കിട്ടാനുള്ള സാധ്യതക്കുറവ്‌ കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യാന്‍ അവളെ പ്രേരിപ്പിക്കുന്നു. ഇനി വീട്ടിലാണെങ്കിലോ കഷ്‌ടപ്പെട്ടു പണിയെടുത്താലും അതിന്‌ തെല്ലും വില കല്‍പിക്കുന്നുമില്ല. ഇക്കഴിഞ്ഞ ദിവസങ്ങളൊന്നില്‍ പത്രത്തില്‍ വന്ന ഒരു വാര്‍ത്ത കണ്ടാല്‍ ആരും ഞെട്ടിപ്പോകും. കേരളത്തില്‍ ഓരോ 24 മണിക്കൂറിലും എട്ട്‌ സ്‌ത്രീകളെ വീതം കാണാതാകുന്നു. 2005 - 08 കാലഘട്ടത്തില്‍ പതിനായിരത്തിലധികം സത്രീകളെയാണ്‌ കേരളത്തില്‍ നിന്നു കാണാതായത്‌. 1304 സ്‌ത്രീകളെ ഇനിയും കണ്ടുപിടിക്കാനായിട്ടില്ലെന്നുമറിയുമ്പോള്‍ നടക്കും നെഞ്ചിനുള്ളിലൊരു നോവായി മാറുന്നു. 2005 ല്‍ മാത്രം 1270 സ്‌ത്രീകളെയാണ്‌ കാണാതായത്‌. 265 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. നമ്മുടെ സ്‌ത്രീകള്‍ എവിടേയ്‌ക്കാണ്‌ ഓടിപ്പോകുന്നത്‌? സ്‌ത്രീകളെ കാണാതാകുന്നതില്‍ മൊബൈല്‍ഫോണ്‍ ദുരുപയോഗം ഒരു കാരണമാണ്‌. കേരളത്തില്‍ വളര്‍ന്നു വരുന്ന സെക്‌സ്‌ റാക്കറ്റ്‌, സെക്‌സ്‌ ടൂറിസം എന്നിവയെല്ലാം സ്‌ത്രീകളുടെ തിരോധാനത്തിനു കാരണമാകുന്നുണ്ട്‌. മാധ്യമങ്ങള്‍ പകര്‍ന്നു നല്‍കുന്ന പരസ്യച്ചുവയുള്ള അബദ്ധധാരണകള്‍ നമ്മുടെ കൗമാരക്കാരായ പെണ്‍കുട്ടികളെ തെറ്റായ വഴികളിലേക്ക്‌ നയിക്കുന്നതിന്‌ വഹിക്കുന്ന പങ്ക്‌ ചെറുതല്ല. തിരക്കു പിടിച്ച ജീവിതത്തില്‍ പെണ്‍കുട്ടികള്‍ അവര്‍ക്കാവശ്യമായ സ്‌നേഹവും കരുതലും കിട്ടാതെയാകുമ്പോള്‍ പുരുഷന്മാര്‍ നല്‍കുന്ന വാഗ്‌ദാനങ്ങളിലും മോഹവലയങ്ങളിലും വീണു പോകുന്നു. ഒരു സുപ്രഭാതത്തില്‍ അവര്‍ക്കൊപ്പം ഇറങ്ങിപ്പോകാനും പെണ്‍കുട്ടികള്‍ തയ്യാറാകുന്നു. മധുവിധുവെന്നും മറ്റും പറഞ്ഞ്‌ അവര്‍ക്കൊപ്പം ഇറങ്ങിപ്പോകുന്ന പെണ്‍കുട്ടികള്‍ പിന്നീട്‌ പല പെണ്‍വാണിഭകേന്ദ്രങ്ങളിലുമാണ്‌ എത്തിച്ചേരുന്നത്‌. 1961 ല്‍ സ്‌ത്രീധനനിരോധന നിയമം പാസാക്കിയെങ്കിലും സമൂഹത്തിലെ മാരകമായ വിപത്തായി അത്‌ ഇന്നും തുടരുന്നു. സ്‌ത്രീധനക്കേസുകളില്‍ 1996 ല്‍ 39 കേസുകള്‍ മാത്രമാണ്‌ വനിതാകമ്മീഷനില്‍ ലഭിച്ചിട്ടുണ്ടായിരുന്നതെങ്കില്‍ 2006 ആയപ്പോഴേക്കും 359 ആയി അത്‌ ഉയര്‍ന്നു. സ്‌ത്രീധനപ്രശ്‌നങ്ങള്‍ മൂലമുണ്ടായ മരണം 1992 ല്‍ 5377 ആയിരുന്നു. അറിയപ്പെടാതെ പോകുന്ന കേസുകള്‍ ഇനിയും എത്രയോ അധികമാണ്‌. 90% മരണങ്ങളും ആത്മഹത്യയോ അപകടമരണങ്ങളോ ആയി തള്ളിക്കളയുന്നു. മാധ്യമങ്ങളിലെ സ്ഥിരം വാര്‍ത്തയായിക്കഴിഞ്ഞിരിക്കുന്നു സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍. 1996 ല്‍ സംസ്ഥാന വനിതാ കമ്മീഷന്‍ മുമ്പാകെ ഇടുക്കി ജില്ലയില്‍ മാത്രം 53 പരാതികളാണ്‌ ലഭിച്ചിരുന്നതെങ്കില്‍ 2006 ആയപ്പോള്‍ 268 ആയി അത്‌ ഉയര്‍ന്നു. തലസ്ഥാനനഗരിയിലാകട്ടെ 96 ല്‍ 430 ഉം 2006 ല്‍ 877 ആയിരുന്നു ലഭിച്ചത്‌. ഈ കണക്കുകള്‍ കാണിക്കുന്നത്‌ സ്‌ത്രീകളുടെ അരക്ഷിതാവസ്ഥയുടെ കാഠിന്യമാണ്‌. എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം സ്‌ത്രീ ശാക്തീകരണം തന്നെയാണ്‌. പുരുഷനോടൊപ്പം തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കാന്‍ കഴിയുന്നവളാണ്‌ സ്‌ത്രീയും. തുല്യജോലിക്ക്‌ തുല്യവേതനം, സാമൂഹ്യ സുരക്ഷാ നിയമങ്ങള്‍ എന്നിവയെല്ലാം ഭരണഘടനയുടെ അടിസ്ഥാനത്തിലുണ്ടായതാണ്‌. സ്‌ത്രീകളുടെ അവകാശ സംരക്ഷണത്തിനായി പ്രത്യേക നിയമനിര്‍മ്മാണം നടത്താന്‍ ഭരണഘടനയുടെ 15(3) അനുശാസിക്കുന്നു. ക്രിമിനല്‍ നടപടിനിയമത്തിലെ 125-ാം വകുപ്പ്‌, 2005 ലെ ഗാര്‍ഹിക അതിക്രമം തടയല്‍ നിയമം, 1994 ലെ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നിരോധിച്ചുകൊണ്ടുള്ള നിയമം തുടങ്ങി നിരവധി നിയമങ്ങള്‍ സ്‌ത്രീയുടെ സംരക്ഷണത്തിനായുണ്ട്‌. ദേശീയ വനിതാകമ്മീഷന്‍, സംസ്ഥാന വനിതാകമ്മീഷന്‍ തുടങ്ങിയ നിയമസ്ഥാപനങ്ങളും സ്‌ത്രീകളുടെ ആരോഗ്യ ശാരീരിക മാനസിക സുരക്ഷിതത്വത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നു. അല്‍പം ആശ്വാസം നല്‍കുന്ന കാര്യം 2009 ല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സ്‌ത്രീകളുടെ സംവരണം 50% ആയി ഉയര്‍ത്തിയിരിക്കുന്നു എന്നതാണ്‌. ഒപ്പം നീണ്ട 13 വര്‍ഷമായി കാത്തിരുന്ന 33% സ്‌ത്രീ സംവരണബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതും (ഒരുപാട്‌ പ്രശ്‌നങ്ങള്‍ക്കു നടുവില്‍ നിന്നാണെങ്കിലും). ഇത്‌ ഭരണകാര്യങ്ങളിലെ സ്‌ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ വളരെയധികം സഹായകരമാകും. സംസ്ഥാന ബജറ്റില്‍ സ്‌ത്രീകള്‍ക്കായുള്ള പദ്ധതികള്‍ക്ക്‌ 620 കോടിരൂപ മാറ്റി വച്ചിരിക്കുന്നു എന്നതും വളരെ ആശ്വാസവും പ്രതീക്ഷയ്‌ക്കു വകയുള്ളതുമാണ്‌. ഇങ്ങനെയൊക്കെ ആയിരിക്കുമ്പോഴും നിയമങ്ങള്‍ വര്‍ദ്ധിക്കുന്നതനുസരിച്ച്‌ അതിന്റെ പ്രയോജനം അത്രകണ്ട്‌ ഗുണകരമാകുന്നില്ല എന്നതാണ്‌. നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്‌മയും പരാതിപ്പെടാനുള്ള പേടിയും നാണവുമെല്ലാം ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്‌. ശരിയായ രീതിയിലുള്ള ബോധവത്‌കരണക്ലാസുകള്‍, സെമിനാറുകള്‍ തുടങ്ങിയവയൊക്കെ അതിനൊരു പരിധിവരെ പരിഹാരമാകും. സ്‌ത്രീകള്‍ക്കെതിരെയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ സ്‌ത്രീകള്‍ മുന്നോട്ടു വരേണ്ടതുണ്ട്‌. അതിനു വേണ്ടിയുള്ള സമരങ്ങളില്‍ ഓരോ സ്‌ത്രീകളും പങ്കാളിത്തമുറപ്പിച്ചേ മതിയാകു. സ്‌ത്രീകള്‍ സ്വയംപര്യാപ്‌തത കൈവരിക്കുന്നതു വഴി അവരുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ കഴിയുന്നു. ആരോഗ്യവിദ്യാഭ്യാസ മാനസിക നിലവാരം മെച്ചപ്പെടുത്തുന്നത്‌ സമൂഹത്തിന്റെ നിലവാരം ഉയര്‍ത്തുന്നു. അയല്‍ക്കൂട്ടങ്ങളും കുടുംബശ്രീകളും അതിനൊരു മാര്‍ഗ്ഗമാണ്‌. അതുവഴി നിരവധി സ്‌ത്രീകള്‍ കൂട്ടായ്‌മയിലൂടെ ഉല്‍പാദനരംഗത്ത്‌ പ്രവര്‍ത്തിക്കുന്നുമുണ്ട്‌. വെറും അവകാശങ്ങള്‍ നേടിയെടുക്കാന്‍ മാത്രമല്ല മറിച്ച്‌ സമൂഹത്തില്‍ അര്‍ഹവും മാന്യവുമായ സ്ഥാനമാണ്‌ അവള്‍ക്കാവശ്യം. അതിനുവേണ്ടിയാണ്‌ പ്രവര്‍ത്തിക്കേണ്ടതും. സ്‌ത്രീ പുരുഷ ഐക്യമില്ലാതെ സമൂഹത്തിന്‌ ആരോഗ്യപരമായ നിലനില്‍പില്ലെന്നിരിക്കേ പുരുഷനോടൊപ്പം തന്നെ സ്‌ത്രീയും ഉയര്‍ന്നു വരേണ്ടത്‌ അത്യാവശ്യം തന്നെ. സമൂഹമദ്ധ്യത്തില്‍ നിന്നുകൊണ്ട്‌ സാമൂഹ്യപ്രതിബദ്ധതയും ഉയര്‍ന്ന കാഴ്‌ചപ്പാടുമുള്ള പുരുഷന്മാര്‍ക്കൊപ്പം ചേര്‍ന്നു നിന്ന്‌ രാഷ്‌ട്രത്തിന്റെ സമഗ്രവികസനത്തില്‍ ഭാഗഭാക്കാകാന്‍ സ്‌ത്രീകള്‍ക്കു കഴിയണം. അടുക്കളയുടെ അകത്തളങ്ങളില്‍ ഒതുങ്ങിക്കൂടുകയല്ല, മറിച്ച്‌ സമൂഹത്തിന്റെ മുന്‍നിരയിലേക്കുയര്‍ന്നു വരാന്‍ സ്‌ത്രീകള്‍ക്കു കഴിയണം. അത്തരത്തില്‍ ഒരു നവോത്ഥാനമുണ്ടാകുമെന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം.

Monday, February 15, 2010

ഒഴുകുക, കടലിലെത്തും വരെ !


നോക്കൂ. 44 നദികളാല്‍ സമൃദ്ധമായ കേരളം. ദൈവത്തിന്റെ സ്വന്തം നാട്‌. (ഇത്‌ ഇപ്പോള്‍ സത്യമോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.) ഓരോ നദികളും ഒഴുകുകയാണ്‌. തീരങ്ങളെ പുഷ്‌ടമാക്കി, ജീവജലം നല്‍കി... കടലിലേക്കലിഞ്ഞു ചേരാനാണ്‌ ഓരോ ഒഴുക്കും. സ്വച്ഛമായങ്ങനെ പോകുന്ന വഴിയില്‍ എത്ര ചെറുതോടുകളും അരുവികളുമാണ്‌ കൂടെ കൂടുന്നത്‌. അവയെ കൈ നീട്ടി സ്വീകരിച്ച്‌ അവയുടെ താളങ്ങളും സ്വരവിന്യാസങ്ങളും ഏറ്റിവാങ്ങി പുഴ പിന്നെയും ഒഴുകുന്നു, കടലെന്ന ലക്ഷ്യത്തിലേക്ക്‌. കടലിലലിഞ്ഞു ചേര്‍ന്നു കഴിഞ്ഞാല്‍ `ഞാന്‍ പെരിയാറാണ്‌ എന്നു പെരിയാറിനോ, ഞാന്‍ മീനച്ചിലാറാണ്‌ എന്ന്‌ മീനച്ചിലാറിനോ, ഞാന്‍ ഭവാനിയാണെന്ന്‌ ഭവാനിപ്പുഴയ്‌ക്കോ പറയാനാവുമോ? ഇല്ല. അവയെല്ലാം കൂടിച്ചേര്‍ന്നാണ്‌ കടലലയടിക്കുന്നത്‌. ഒന്നാലോചിക്കൂ, നമ്മളും ഈ നദികള്‍ പോലെയല്ലേ? മരണമെന്ന കടലിലേക്കല്ലേ നമ്മളും ഒഴുകുന്നത്‌. അതില്‍ അലിഞ്ഞു ചേര്‍ന്നു കഴിയുമ്പോള്‍ പണ്‌ഡതിനും പാമരനും തുല്യനാകുന്നു. ഹിന്ദുവും ക്രിസ്‌ത്യാനിയും മുസല്‍മാനും എല്ലാം ഒന്നാകുന്നു. വേര്‍തിരിവുകളില്ലാതെയാകുന്നു. എങ്കില്‍പിന്നെ ജീവിതകാലത്തില്‍ എന്തിനാണ്‌ മതത്തിന്റെയും സമ്പത്തിന്റെയും പേരില്‍ എന്തിനാണ്‌ വേര്‍തിരിവുകള്‍? എന്നാല്‍ ഒന്നുകൂടി ആലോചിക്കേണ്ടതുണ്ട്‌. ഒഴുകുന്ന വഴിയില്‍ എത്ര തീരങ്ങളെ പുഷ്‌ടമാക്കാന്‍ നമുക്കു കഴിയുന്നുണ്ട്‌? എത്ര ജീവനുകള്‍ക്ക്‌ ആശ്വാസം നല്‍കാന്‍ നമുക്കാവുന്നുണ്ട്‌? കൊച്ചുതോടുകളും അരുവികളും പോലെ നമ്മുടെ ചുറ്റുമുള്ളവരുടെ, സുഹൃത്തുക്കളുടെ സഹകരണമില്ലാതെ സാമൂഹ്യജീവിയായ മനുഷ്യന്‌ ജീവിക്കാനാവില്ല തന്നെ! എത്രയോ നദികളും തോടുകളും അരുവികളും ചേര്‍ന്നാണ്‌ പുഴയുണ്ടായത്‌, നിരവധി പുഴകള്‍ ചേര്‍ന്നല്ലേ കടലുണ്ടായത്‌? എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്‌ സ്‌നേഹിക്കാനും ധര്‍മ്മം അനുഷ്‌ഠിക്കാനുമാണ്‌. അഹമെന്ന ഭാവത്തെ വെടിഞ്ഞു ജീവിക്കാനാണ്‌. കടലിലേക്കാണ്‌ ഒഴുകുന്നതെന്നറിഞ്ഞിട്ടും നാമെന്തിനെയോര്‍ത്താണ്‌ അഹങ്കരിക്കുന്നത്‌? ഒഴുകിച്ചേരുംവരെ നമ്മെയറിയാന്‍ നമ്മുടെ വ്യക്തിത്വമാണ്‌ മഹത്തരമാകേണ്ടത്‌. നമ്മിലെ നന്മയിലൂടെ സമൂഹത്തിനു വേണ്ടി ജാതി-മത-വര്‍ഗ്ഗ-രാഷ്‌ട്രീയചിന്തകള്‍ക്കതീതമായി നന്മ ചെയ്യുന്നതിലൂടെയാണ്‌ നാം അറിയപ്പെടേണ്ടത്‌. നമ്മുടെ തീരങ്ങളെ പുഷ്‌ടമാക്കുന്നതിലൂടെ. നമ്മളെ പോഷിപ്പിക്കുന്ന നമ്മുടെ നാട്ടുകാരെ, അയല്‍ക്കാരെ, നിറഞ്ഞ ചിരിയോടെ, തുറന്ന മനസോടെ സ്‌നേഹിക്കാന്‍ പഠിക്കുക. ആവുന്ന സഹായം ആവശ്യമുള്ളവന്‌ അറിഞ്ഞു ചെയ്യുക. നമ്മുടെ തീരങ്ങള്‍ പുഷ്‌ടമാകട്ടെ! അങ്ങനെ നമ്മുടെ ജീവിതവും സ്വച്ഛമായി ഒഴുകട്ടെ.!കളകളം പാടിയും ചിലപ്പോഴൊക്കെ കൊച്ചുപാറക്കെട്ടുകളില്‍ തട്ടിത്തെറിച്ചും വീണും കൃതാര്‍ത്ഥതയോടെ ഒഴുകാം, ഒടുവില്‍ കടലിലെത്തും വരെ..!